Ind disable

Wednesday, March 14, 2012

ഖബര്‍സ്ഥാന്‍ ....

ഖബര്‍സ്ഥാന്‍ ..




കണ്ണീരു നനഞ്ഞ കഫന്‍പുടകളുടെ
വിങ്ങുന്ന മൌനത്തെ മാറോടടുക്കി, 
വരണ്ട വിമൂകതയുടെ കരിമ്പടവും പുതച്ച്...
എതര്‍ദ്ധ നിമിഷത്തിനുള്ളിലും
വന്നു ചേര്‍ന്നേക്കാവുന്ന
ഒരു യാത്രക്കാരനെയും കാത്ത്‌
എന്നും ഉറങ്ങാതിരിക്കുന്ന ഖബര്‍സ്ഥാന്‍ ....
ഇന്നലെ വരെ എനിക്ക് നിന്നെ ഭയമായിരുന്നു...

നിന്റെയീ മൂകത എന്റെ കണ്ണില്‍
അടങ്ങാത്ത വിശപ്പായിരുന്നു ...

തുറന്നു വെച്ച ഖബറുകള്‍
നിന്റെ പിളര്‍ന്ന വായകളായിരുന്നു...

അന്തമില്ലാതെ നിരന്നു നില്‍ക്കുന്ന
മീസാന്‍ കല്ലുകള്‍
ബന്ധനങ്ങളുടെ ആണികളായിരുന്നു... 

ഇടയ്ക്ക് വീശുന്ന ഇളം കാറ്റ് പോലും
നിന്റെ അടിമയെന്ന് ഞാന്‍ നിനച്ചു...

പക്ഷെ...ഇന്ന് ...
ഇന്ന് നിന്നെ ഞാനറിയുന്നു ...

വെളിച്ചം തന്ന പ്രതീക്ഷകളൊക്കെയും
വഴിക്ക് വെച്ച് ഇമയടച്ച്
ഇളിച്ചു കാട്ടുമ്പോള്‍ ..
നിന്റെയീ പാതിയിരുളെനിക്ക്
പ്രതീക്ഷയാണ് ...

സകല ഭാരങ്ങളും നെഞ്ചിലാവാഹിച്ചു
തളര്‍ന്നു വീഴുമ്പോള്‍ ..
നിന്റെയീ ചെമ്മണ്‍ കിടക്കകള്‍
ശരണ ശയ്യകളാണ്..

എല്ലാ തിരസ്കാരങ്ങളും
സഹനത്തിന്‍റെ മിഴി നീര്
ചാലിച്ചുരുട്ടിക്കുഴച്ച്,
അലറുന്ന ആത്മാവിന്‍റെ വായടച്ച്..
നിണം മണക്കുന്ന നിരത്തിലൂടെ
നിശബ്ദനായലഞ്ഞു നിരങ്ങവേ...
ഇന്ന് ....
നിന്‍റെയീ മൃതിയുടെ 
ചൂരുള്ള മൌനം പോലും
മാടി വിളിക്കുന്ന മടിത്തട്ടാണ് ...
____________________Shaleer Ali___


20 comments:

  1. മാടി വിളിക്കുന്ന ഖബര്‍ എന്ന ലോകത്തെ കുറിച്ച് ഓരോര്മ്മപ്പെടുത്തല്‍ .. നന്നായി അവതരിപ്പിച്ചു..ആശംസകള്‍

    ReplyDelete
  2. ഇന്നു നീ നാളെ ഞാൻ...

    ReplyDelete
  3. കാലത്തെ കൊരുക്കുന്ന കണ്ണികൾ, മൃതിയുടെ ചൂരുള്ള മൗനം... കവിത നന്നായി. ആശംസകൾ.

    ReplyDelete
  4. ആശംസകള്‍
    നാളെക്കു വേണ്ടി ജീവിതം മാറ്റിവെക്കുക, ഇന്നിന്റെ സൗന്ദര്യം ഇന്ന് മാത്രം
    നല്ല വര്‍കള്‍

    ReplyDelete
  5. വെളിച്ചം തന്ന പ്രതീക്ഷകളൊക്കെയും
    വഴിക്ക് വെച്ച് ഇമയടച്ച്
    ഇളിച്ചു കാട്ടുമ്പോള്‍ ..
    നിന്റെയീ പാതിയിരുളെനിക്ക്
    പ്രതീക്ഷയാണ് ...

    ഷാലീ... നന്നായിരിക്കുന്നു.....ഇനിയും എഴുതുക...

    ReplyDelete
  6. അന്തമില്ലാതെ നിരന്നു നില്‍ക്കുന്ന
    മീസാന്‍ കല്ലുകള്‍
    ബന്ധനങ്ങളുടെ ആണികളായിരുന്നു അതെ ഓരോ മീസാന്‍ കല്ലുകളും ജീവിതത്തിന്റെ അവശേഷിപ്പുകള്‍ വരികള്‍ കൊണ്ട് സമ്പന്നമാക്കി ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  7. പലപ്പോഴും പറയാറുള്ളത് ആവര്‍ത്തിക്കുന്നു... വല്ലാത്ത നിരീക്ഷണങ്ങളാണ് ഷലീറിന്റെ കവിതകളില്‍ പ്രകടമാവുന്നത്... സാധാരണമായ ബിംബകല്‍പ്പനകളെ ഷലീര്‍ തൂലികയിലൂടെ അടുക്കി വെക്കുമ്പോള്‍ അസാമാന്യമായൊരു ഭാവദീപ്തി അതിനു കൈവരുന്നു....

    എല്ലാ ഭാവുകങ്ങളും നേരുന്നു - എന്റെ നാട്ടുകാരാ...

    ReplyDelete
  8. മാടി വിളിക്കുന്ന ഖബര്‍സ്ഥാന്‍ ..
    പോകനിഷ്ട്ടമില്ലാതെ ഞാനും ..
    പോകാതിര്‍ക്കാന്‍ കഴിയില്ലെന്ന ഓര്‍മ്മയും ..
    പോകേണ്ട ദിവസമെന്നരിയാതെയും ..
    കാത്തിരിക്കുന്നു ഞാനും ..

    സുഹുര്ത്തെ ഈ ഓര്‍മ്മ പെടുത്തല്‍ നന്നായി ..

    ReplyDelete
  9. ഒരു നല്ല ഓര്‍മ്മപ്പെടുത്തല്‍

    ReplyDelete
  10. ഒങ്ങനെ ഒക്കെ നടന്നാ മതിയോ ..... മൂക്കില്‍ പഞ്ഞി വെക്കണ്ടേ ! എന്ന് ല്ലേ :)

    ReplyDelete
  11. ഒരു വിളിപ്പാടകലെ .....
    നിഴലിനു പിറകിലെ മറ്റൊരു നിഴല്‍ പോലെ
    മരണം നമ്മുടെ കൂടെയുണ്ട് ..............
    ഒരു മയ്യത്ത് കട്ടില്‍ യാത്രക്കൊരുങ്ങി നില്‍പ്പുണ്ട് ....
    യാത്രക്കാരനൊരുങ്ങുന്നതും കാത്ത്.... കാത്ത്......!!
    രണത്തെ ഭയന്ന് ജീവിക്കുന്നവന് ഭീതിയ്ടെ പ്രേതാലയമാണ് ഖബര്സ്താന്‍ ..... തളര്‍ന്നു വീണവന്നു പ്രതീക്ഷയുടെ ശരണ ഗേഹവും.....!!

    വായിച്ചു അഭിപ്രായം പറഞ്ഞ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ..........
    ഈ സ്നേഹ പ്രവാഹം മരിക്കോളം നിലക്കാതെ മോഹിക്കട്ടെ ഞാന്‍ ..........................:))

    ReplyDelete
  12. സകല ഭാരങ്ങളും നെഞ്ചിലാവാഹിച്ചു
    തളര്‍ന്നു വീഴുമ്പോള്‍ ..
    നിന്റെയീ ചെമ്മണ്‍ കിടക്കകള്‍
    ശരണ ശയ്യകളാണ്.

    നെഞ്ചിലെന്തോ ഭാരം കയറ്റി വച്ച പോലെ ഒരു വേദന,വായന തീർന്നപ്പോൾ. ആശംസകൾ.

    ReplyDelete
  13. ഒരു വിളിപ്പാടകലെ .....
    നിഴലിനു പിറകിലെ മറ്റൊരു നിഴല്‍ പോലെ
    മരണം നമ്മുടെ കൂടെയുണ്ട് ..............
    ഒരു മയ്യത്ത് കട്ടില്‍ യാത്രക്കൊരുങ്ങി നില്‍പ്പുണ്ട് ....
    യാത്രക്കാരനൊരുങ്ങുന്നതും കാത്ത്.... കാത്ത്......!!
    രണത്തെ ഭയന്ന് ജീവിക്കുന്നവന് ഭീതിയ്ടെ പ്രേതാലയമാണ് ഖബര്സ്താന്‍ ..... തളര്‍ന്നു വീണവന്നു പ്രതീക്ഷയുടെ ശരണ ഗേഹവും.....!!

    ഇതിലപ്പുറം എന്ത് പറയാന്‍...

    ReplyDelete
  14. ഓർമ്മപ്പെടുത്തൽ നന്നായിരിക്കുന്നു ഷബീർ. എങ്കിലും ചില വാക്കുകൾ വരികളുടെ നിലവാരത്തെ ബാധിക്കുന്നു എന്നു തോന്നുന്നു. ചിലഭാഗങ്ങൾ അതിമനോഹരങ്ങളും..

    ReplyDelete
  15. കബറിലെ മണ്‍ മെത്ത ആണ് ശാശ്വത ശയനത്തിനു ഉള്ളത് എന്ന തിരിച്ചറിവില്‍ നിന്ന് ഉത്ഭവിച്ച വരികള്‍ ആണ്
    നന്നായിരിക്കുന്നു എനിക്ക് ഇഷ്ടപ്പെട്ടു

    ReplyDelete
  16. മന്നവനാട്ടേ യാചകനാട്ടേ വന്നിടുമൊടുവില്‍.......

    നല്ല ഓര്‍മ്മപ്പെടുത്തല്‍...യൂനസ് കൂള്‍ പറഞ്ഞത്

    കേട്ടപ്പോള്‍ പേടി മാറി കിട്ടി..സത്യം അത് ആണെങ്കിലും..

    അവിടെയും ചിരിച്ചു പോവാന്‍ കഴിഞ്ഞാല്‍ ഭാഗ്യവാന്മാര്‍

    ആയി നമ്മള്‍ അല്ലെ...

    കവിത നന്നായിട്ടുണ്ട്..ആശംസകള്‍...

    ReplyDelete
  17. പ്രിയ ശലീര്‍ ...................കവിതയില്‍ ചിപ്പിയും ശംഖും പെറുക്കി നടന്ന പയ്യന്‍ ,ഇപ്പൊ ആഴ കടലില്‍ ഇറങ്ങി മീന്‍ പിടിക്കാനും തുടങ്ങി അല്ലെ ..........ഇനി എന്നാണു തിമിങ്ങല വേട്ട .?

    ReplyDelete
  18. പ്രിയപ്പെട്ട ഷലീര്‍ അലി,
    ഈ ഓര്‍മ്മപ്പെടുത്തല്‍ മനുഷ്യനെ ജേവിതസത്യന്ഗലുമായി അടുപ്പിക്കുന്നു.
    പക്ഷെ, ഇപ്പോള്‍ എന്തെ, എന്തിനെ ഈ ചിന്തകള്‍?
    നന്നായി എഴുതി,കേട്ടോ! ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  19. ജെഫു പറഞ്ഞത് എനിക്കും ആദ്യ വായനയില്‍ ഫീല്‍ ചെയ്തു.
    ചില വാക്കുകള്‍ മുഴച്ചു നില്‍ക്കുന്നത് പോലേ
    എന്നാലും
    നാളെയെ കുറിച്ചുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍ .
    വായന കഴിയുമ്പോള്‍ വീണ്ടും വായിക്കാന്‍ തോന്നുന്നു .
    ശലീരിന്റെ എല്ലാ കവിതകള്‍ക്കും ഉണ്ട് ആ ഒരു ആകര്‍ഷണം ..
    നാളെയെ കുറിച്ചുള്ള ഭയം
    നാളുകള്‍ കഴിയുന്തോറും വര്‍ദ്ധിക്കുന്നു
    എല്ലാം സര്‍വ്വ ശക്തനായ അല്ലാഹുവില്‍ അര്‍പ്പിക്കുന്നു ......
    നന്മകള്‍ നേരുന്നു

    ReplyDelete
  20. എനിക്കിതൊക്കെ കേക്കുന്നത് തന്നെ പേടിയാ..
    ഇടക്കിങ്ങനെ ഭയക്കുന്നതും നല്ലതാല്ലേ..
    'ഖബര്‍' (വാര്‍ത്ത) എന്നത് 'കബര്‍' എന്ന് പറയുന്നതല്ലേ ശരി. ചാനലുകാര്‍ വരെ അങ്ങനെ എഴുതുന്നു. പിന്നെയല്ലേ നമുക്കൊക്കെ അല്ലെ :)


    ഓ : ടോ; ആദ്യമായി വരികയാണ്.താങ്കളില്‍ എപ്പോഴുമെത്താന്‍ എന്റെ സമയം അനുവദിക്കുന്നില്ല.

    ReplyDelete